Wednesday, June 06, 2007

7
"റാവുത്തര്‍ ഒളിവില്‍പ്പോയി" ജനം അടക്കം പറഞ്ഞു.

ഏഡ്ഡാണ്‌ ആശുപത്രിയില്‍ക്കിടക്കുന്നത്‌ !!
ട്രൌസറിട്ട കാക്കികള്‍ ഇടവഴികളിലൂടെ വിസിലടിച്ചു പാഞ്ഞു നടന്നു.
രാത്രികളില്‍ അയല്‍പക്കത്തെ വീടുകളില്‍ ലാത്തിപ്പിടികൊണ്ട്‌ മുട്ടിവിളിച്ച്‌, ഉറക്കപ്പിച്ചില്‍ പുറത്തു വന്നവരെ പോലിസുകാര്‍ പുലഭ്യം പറഞ്ഞു.

ആത്മസുഹൃത്ത്‌ തങ്കി പലവട്ടം മുണ്ടക്കയം സ്റ്റേഷന്‍ കയറിയിറങ്ങി.
ആര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല.

"പട്ടാളത്തില്‍ തിരിയെപ്പോയിക്കാണും."

"പെനാങ്കിലേക്ക്‌ കടന്നിരിക്കണം"

"വല്യ ഠേഷനിലെ ഏമാന്‍ പിടിച്ചു ജെയിലിലടച്ചു കാണും"
ജനം പല ചേരിയിലായിരുന്നു.
എന്നാല്‍ സംഭവിച്ചത്‌ അതൊന്നുമായിരുന്നില്ല.
തങ്കിയുടെയും റാവുത്തറുടേയും വീടിനടുത്ത്‌ മഹാമേരു പോലെ പടര്‍ന്ന്,പന്തലിച്ചു നിന്നിരുന്ന വരിക്കപ്ലാവിന്റെ താഴെ, സന്ധ്യ മയങ്ങുമ്പോള്‍ കരിവളക്കിലുക്കത്തോടെ ഒരു ചെമ്പുതൂക്കുപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. തഴച്ചു നില്‍ക്കുന്ന തകരച്ചെടികള്‍ക്കിടയില്‍ തൂക്കുപാത്രം വെച്ചു കരിവളക്കിലുക്കം മെല്ലെയകലുന്ന നിമിഷങ്ങളില്‍ തൂക്കുപാത്രവും അതിലുള്ള ചൂട്‌ കഞ്ഞിയും, ചെണ്ട പുഴുങ്ങിയ കപ്പയും, കാന്താരിച്ചമ്മന്തിയും അപ്രത്യക്ഷമായിക്കൊണ്ടുമിരുന്നു.

ജനമിതൊന്നുമറിഞ്ഞില്ലെന്നല്ല കരിവളയുടെ കൂടെപ്പിറന്ന തങ്കി പോലുമറിഞ്ഞില്ല എന്നുള്ളതാണ്‌ വാസ്തവം.
റാവുത്തര്‍ എങ്ങും പോയില്ല!

തനിക്ക്‌ ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ നോക്കി രസിച്ച്‌, പ്ലാങ്കൊമ്പില്‍ ചാക്കു കെട്ടിയുണ്ടാക്കിയ തന്റെ തൂക്കു കട്ടിലില്‍ ചാരിക്കിടന്നു ബീഡി പുകച്ചും പഴയ പുസ്തകങ്ങള്‍ വായിച്ചും ആഴ്ചകളോളം മരത്തില്‍ കൂടു കെട്ടി വാഴുകയായിരുന്നു റാവുത്തര്‍. സ്വയരക്ഷക്കായി കൂടെക്കരുതിയിരുന്ന ഇരുമ്പുറാത്തലിന്റെ കട്ടി റാവുത്തര്‍ ചാക്കുനൂലില്‍ കെട്ടി പ്ലാവില്‍ ഞാത്തിയിട്ടു.

റാവുത്തറുടെ തിരോധാനം നാട്ടിലെ ജനങ്ങളില്‍ ഇഛ്ചാഭംഗമുണ്ടാക്കി.

ഉദ്വേഗജനക നാളുകള്‍ തണുത്തു വിറങ്ങലിച്ചപ്പോള്‍ ജനത്തിന്‌ മരവിപ്പിന്റേതായ വിരസത അനുഭവപ്പെട്ടു.

ജനം ഉണരുന്നു... കട്ടന്‍ കാപ്പിയടിക്കുന്നു... ഓല കുത്തിമറച്ച കക്കൂസുകളില്‍ വെളിക്കിരിക്കുന്നു... കാലിച്ചായ അടിക്കുന്നു... കപ്പ പുഴുങ്ങിയതോ... പുട്ടു പുഴുങ്ങിയതോ അടിക്കുന്നു ചിലര്‍ പണിക്കു പോകുന്നു... പണിക്കു പോകാത്തവര്‍ കലുങ്കിലിരുന്നു നാട്ടുകാര്യങ്ങളും കൊതിക്കെറുവുകളും പറഞ്ഞ്‌ നേരം കൊല്ലുന്നു... എല്ലു മുറിയെ പണിയുന്നവര്‍ ക്ഷീണിതരായി തിരിച്ചു കൂരകളിലേക്ക്‌, എരിവെയിലത്തിരുന്നു കൊതിവര്‍ത്തമാനം പറഞ്ഞിരുന്നവരും വെയിലേറ്റ്‌ ക്ഷീണിച്ച്‌ കൂരയിലേക്ക്‌...രാത്രി ഉണക്കമീന്‍ ചുട്ടതും കഞ്ഞിയും...കുടിക്കുന്നു... ഉറങ്ങുന്നു.. വീണ്ടും ഉണരുന്നു.

പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല.
ലോകം പഴയ പടി... വെറുതെ ഒഴുക്കിനൊത്തു ഒഴുകുകയാണ്‌.

ഇതിനിടെ കോട്ടയം ചന്തമൈതാനിക്കടുത്തുള്ള പഴയ തപാലാപ്പീസിന്റെ വരാന്തയില്‍ റാവുത്തറെ ഒരിക്കല്‍ കണ്ടതായി ചന്തക്ക്‌ പച്ചക്കറിയെടുക്കാന്‍ പോയ കുഞ്ഞൌത ആണയിട്ട്‌ പറഞ്ഞത്‌ നാട്ടുകാര്‍ വിശ്വസിച്ചുമില്ല.

എന്നാല്‍ ഒരു ദിവസം മുണ്ടക്കയം വലിയ ഠേഷനില്‍ റാവുത്തര്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. വലിയേമാനെക്കണ്ട്‌ റാവുത്തറിറങ്ങുമ്പോള്‍ കൂടെ ഒരു ജനാരവവുമുണ്ടായിരുന്നു. കേസൊതുക്കിത്തീര്‍ത്തത്‌ പട്ടാളത്തില്‍ നിന്നു വന്ന കമ്പി സന്ദേശമാണെന്നും, അതല്ല, ഠേഷനിലെ വലിയേമാന്‍ റാവുത്തറുടെ പഴയ ചങ്ങാതിയാണെന്നും ജനം ശ്രുതി പറഞ്ഞു.
റാവുത്തര്‍ ഒന്നും മിണ്ടിയില്ല.

ഒന്നും സംഭവിക്കാത്തതു പോലെ നെഞ്ച്‌ വിരിച്ച്‌ ബീടിപ്പുകയൂതിയകറ്റിക്കൊണ്ട്‌ പതിവുപോലെ കല്ലൂതെക്കേല്‍ തറവാട്ടിലേക്ക്‌ നടന്നു കയറി, കോലായിലെ തന്റെ പതിവുചാരുകസേരയില്‍ കയറി ചാഞ്ഞു.

അന്തിച്ചു നിന്ന ജനം അന്തിയോടെ തിരിച്ചു പോയി.

* * * *

അടുത്തു തന്നെ റാവുത്തര്‍ മറ്റൊരു സാഹസം കൂടി കാണിച്ചു. കരിവളക്കിലുക്കത്തെ കൈപിടിച്ച്‌ കല്ലൂതെക്കേല്‍ തറവാട്ടിലേക്ക്‌ കൊണ്ടു വന്നു താമസമാരംഭിച്ചു.

പള്ളിക്കൈത്താനക്കാരും നായര്‍ സഭയും കലി കൊണ്ട്‌ വിറച്ചു.

എന്നാല്‍ അടുത്തുപോയി സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
ആത്മമിത്രം തങ്കി വിഷമം മൂത്തു ദിവസങ്ങളോളം കടയടച്ച്‌ ആരോടും മിണ്ടാതെ നടന്നു.

പെങ്ങളെ അടക്കിവളര്‍ത്താത്തതിന്‌ തങ്കി നായര്‍ പ്രമാണികളുടെ ശകാരമേറെ കേട്ടു.

സഹികെട്ട തങ്കി പൊട്ടിത്തെറിച്ചു

" ഞാം സഹിച്ച്‌. നിങ്ങക്കെന്താ. അവളു സ്നേഹിച്ചവന്റെ കൂടെയല്ലേ തമസിക്കുന്നത്‌. റാവുത്തറെ എനിക്കു വര്‍ഷങ്ങളായി അറിയാം. അവന്‍ നല്ലവനാ".
നായര്‍ പ്രമാണികള്‍ പിണങ്ങിപ്പോയി.

പള്ളിക്കാര്‍ മുറ്റത്ത്‌ നിന്നു മാത്രം മുറുമുറുത്തു.
"കാഫ്രിച്ചിയെയാണ്‌ കൂടെപ്പൊറുപ്പിച്ചിരിക്കുന്നത്‌. അതോര്‍മ്മ വേണം. ഹലാലല്ലാത്ത നെക്കാഹ്‌. പടച്ചോനു നെരക്കാത്തത്‌ ഏതു പട്ടാളക്കാരനാണേെലും ചെയ്യരുത്‌."

റാവുത്തര്‍ ഒന്നിരുത്തിമൂളി.

"നിങ്ങളു വന്ന് നടത്തിത്തന്നാലേ ഹലാലാവുകയുള്ളോ?"
റാവുത്തറുടെ ചോദ്യം ചാട്ടുളി പോലെയായിരുന്നു.

"അത്‌ .. സാക്ഷികള്‌.. പൊതു ജനം" പള്ളിക്കാര്‌ നിന്നു വിക്കി.

"ആ എന്നാല് കേട്ടോ.. എന്റെ സാക്ഷി സാക്ഷാല്‍ പടച്ചോനാ... പിന്നെ ഇദ്ദുനിയാവിലെ സകല *മഖ്‌ലൂക്കുകളും"
ചെങ്കല്ലു പാകിയ നട കടന്നു ഇടത്തേ വഴിയിലൂടെ റാവുത്തര്‍ നിരത്തിലേക്കു ഇറങ്ങി നടന്നു.

=====================================================
*മഖ്‌ലൂക്ക് : സൃഷ്ടി

Labels:

Wednesday, March 29, 2006

6

ലബ്ബമൈതീനു സ്വന്തം വീടുണ്ടായിരുന്നില്ല. ലബ്ബമൈതീനു മാത്രമല്ല ദേശക്കാരില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ സ്വന്തമായി വീടുണ്ടായിരുന്നുള്ളു.

ബാക്കിയുള്ളവര്‍ എസ്റ്റേറ്റുകാരുടെ 'ലയ'മെന്നറിയപ്പെടുന്ന നീളന്‍ വീടുകളില്‍ പറ്റമായി താമസിച്ചു.
മണിമലയാറു മുതല്‍ സഹ്യന്റെ ഒരു കഷണമായ പീലിക്കുന്ന് വരെ നീണ്ടു കിടക്കുന്നതാണ്‌ ദേശത്തിന്റെ ഭൂപ്രകൃതി.
പീലിക്കുന്നിനപ്പുറം രാജമുടി എന്ന കൊടുംകാടും, കാടിറങ്ങിയാല്‍ മറവന്മാരുടെ പാണ്ടിദേശവുമാണ്‌.
മണിമലയാറിന്റെ കരയില്‍ വിശാലമായിക്കിടക്കുന്ന ചാക്കോ മൂപ്പന്റെ തെങ്ങിന്‍തോപ്പു മുതല്‍ പിള്ളേച്ചന്റെ പാറക്കെട്ട്‌ വരെ ദേശവാസികള്‍ ചിതറിക്കിടന്നു.

കവലയും നാണുനായരുടെ ചായക്കടയും ദേശത്തിന്റെ കേന്ദ്രമായി സങ്കല്‍പ്പിച്ചാല്‍ പിന്നെ എളുപ്പമായി. ചാക്കോ മൂപ്പന്റെ ഭാഷയിലെ 'കണ്ണായ മണ്ണ്‍' പീലിക്കുന്നിനും മണിമലയാറിനുമിടക്ക്‌ പരന്ന് കിടന്നു.

പീലിക്കുന്നിറങ്ങി രാജമുടിയും താണ്ടി പാണ്ടിദേശത്തേക്കു പോയി തിരിച്ചുവന്നവര്‍ ചങ്കൊറപ്പുള്ളവരെന്നായിരുന്നു നാട്ടുവിശ്വാസമെന്നു ഉമ്മുമ്മ പറഞ്ഞത്‌ സിറാജോര്‍ത്തു. അതിലൊരാളായിരുന്നു 'മൈന' എന്ന നാട്ടുകാരുടെ നല്ല കള്ളന്‍.

മൈന പറഞ്ഞാല്‍ ചെയ്തിരിക്കും, മൈന വെറുംവാക്ക്‌ പറയാറുമുണ്ടായിരുന്നില്ല. നേരവും കാലവും പറഞ്ഞുറപ്പിച്ച്‌, കാത്തിരുന്ന കാവല്‍ക്കാരെ കബളിപ്പിച്ച്‌ വാഴക്കുലയും, തേങ്ങയും മൈന വന്നു കൊത്തിക്കൊണ്ടുപോയി...
മൈനയുടെ വീരഗാഥകള്‍ സിറാജിന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞ്‌ നിന്ന് കത്തി.

മൈന ചങ്കൊറപ്പൊള്ളവനായിരുന്നു.. ഒറ്റക്കൊരുവന്‍ മൈനാകത്താന്‍.

ഒറ്റക്കൊരുവന്‍ മൈനാകത്താന്‍...
പാണ്ടിദേശം കൊള്ളെ യാത്തിറ പോയി..
മുണ്ടക്കയമേ മുന്തിയ നാടേ...
മുന്തിയ നാട്ടില്‍ ഠേഷനുമില്ല...

അന്ന് മുണ്ടക്കയത്തു പോലീസ്‌ സ്റ്റേഷന്‍ വന്നിരുന്നില്ല. മൈനയിറങ്ങി നടക്കുന്ന വാര്‍ത്ത കേട്ട്‌ ജനം പുറത്തിറങ്ങിയില്ല. പെണ്ണുങ്ങള്‍ ആഭരണങ്ങള്‍ മീങ്കൂടയിലും, കറിച്ചട്ടിയിലും പൂഴ്ത്തിവെച്ചു. കുട്ടികള്‍ ഉറക്കെക്കരയാന്‍ പോലും പേടിച്ചു അമ്മമാരുടെ ചേലത്തുമ്പില്‍ ഞാന്നു കിടന്നു.

ആരെയും വക വെക്കാതെ മൈന യാത്ര തുടര്‍ന്നു

അമളി കഴിഞ്ഞു...
കുമളി കഴിഞ്ഞു...
പെരുവന്താനം പാത കഴിഞ്ഞു...
പാറക്കെട്ടുകള്‍ ചാടിത്താണ്ടി
പാതിര നേരം ആകാറായി..

പീലിക്കുന്നിലോ രാജമുടിയിലോ മൈനയെത്തടയാന്‍ പിറന്ന മനുഷ്യരോ ജീവിജന്തുക്കളോ ഉണ്ടായിരുന്നില്ല. കഠാരി കൊണ്ട്‌ കാടും പടര്‍പ്പും അരിഞ്ഞു മൈന മലകയറി, ചുരമിറങ്ങി, കാടും കടന്നു.. പാണ്ടിദേശം ചെന്നു.
കമ്പവും ഗൂഡല്ലൂരും കടന്നു..പാളയത്തെത്തി...
അവിടെ മൈനയെ എതിരേറ്റതു ഊരിലെ കമ്പടിവീരന്മാരായ പാണ്ടികളാണ്‌.
നീണ്ട മുളങ്കമ്പുകള്‍ വായുവില്‍ ചുഴറ്റി അവര്‍ മൈനയോടു ഗര്‍ജ്ജിച്ചു.

ഒറ്റക്കൊരുവന്‍ മലയാളത്താന്‍...
ഇവിടെ വരുവാന്‍ സങ്കതിയെന്തു?...

മൈന കുലുങ്ങിയില്ല.

ശോദ്യവിചാരം കേട്ടൊരു മൈന..
കത്തിയൂരി താടി ചൊറിഞ്ഞു..
ദേശം കാണാനെന്നു മൊഴിഞ്ഞു...

അഹങ്കാരിയായ മലയാളത്താനെ അടിച്ചൊതുക്കാന്‍ പാഞ്ഞടുത്ത കമ്പടിവീരരെ മൈന നാടന്‍ കളരിയില്‍ പറന്നടിച്ചു. നിലത്തു നിര്‍ത്താതെ അറഞ്ചാം പൊറഞ്ചാം അടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ വന്ന പടയാളികള്‍ പതം പറഞ്ഞ്‌ കരഞ്ഞ്കൊണ്ട്‌ പോയി ഊരുമൂപ്പന്റെ കാല്‍ക്കല്‍ വീണു. എന്നാല്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്‌.കാടും മേടും താണ്ടി വന്ന വീരനെ മൂപ്പന്‍ മാലയിട്ട്‌ സ്വീകരിച്ചു. മാരിയമ്മന്‍ കോവിലിലെ തിരുവിഴാവും കാണിച്ച്‌, ഒരു കൊച്ചു കാളക്കുട്ടനേയും സമ്മാനിച്ച്‌ ഉപചാരപൂര്‍വ്വം മൈനയെ തിരികെ യാത്ര അയച്ചു.

കാളയുടെ ചുവന്ന മൂക്കുകയറും പിടിച്ചു പീലിക്കുന്നിറങ്ങി വന്ന മൈനയെ ക്കണ്ട്‌ കൂടിനിന്ന ജനം കണ്ണ്‍ മിഴിച്ചു. മോശ ചെങ്കടലിനെ പിളര്‍ന്ന പോലെ, കൂടി നിന്ന ജനത്തെ പിളര്‍ന്ന് കാളക്കുട്ടനുമായി മൈന നടന്നകന്നു. കയ്യിലിരുന്ന കഠാരി വെയിലില്‍ വെട്ടിത്തിളങ്ങി.
മൈനയുടെ തിളക്കമവസാനിച്ചത്‌ സിറാജിന്റെ ഉപ്പുപ്പാന്റെ വരവോടെയാണെന്നാണ്‌ ഉമ്മുമ്മ പറഞ്ഞത്‌.


* * * *


തങ്കിയുടെ പലചരക്കു കടയുടെ മുമ്പിലിരുന്ന ഉപ്പ്‌ ചാക്കില്‍ കാലിന്മേല്‍ കാലും കയറ്റി സലാവുദ്ദീന്‍ റാവുത്തര്‍ എന്ന സിറാജിന്റെ ഉപ്പുപ്പ ഇരുന്നു ബീഡി പുകച്ചു.

വിശപ്പു സഹിക്കാനാവതെ ഒളിച്ചോടിപ്പോയി പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധകാലത്തെ സേവനം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ കഥകള്‍ പഴയ ചങ്ങാതിയായ തങ്കിയോടു വിസ്തരിക്കുകയായിരുന്നു സലാവുദ്ദീന്‍ റാവുത്തര്‍. കേള്‍വിക്കാരായി ഒരു പാട്‌ പേര്‍ അവിടെ തടിച്ച്‌ നിന്നിരുന്നു.

ആര്‍ക്കോ വേണ്ടി ആരോടോ യുദ്ധം ചെയ്ത കഥകള്‍..

ബാരക്കുകളിലെ നരച്ച ജീവിതവും.. തോക്കിന്‍മുമ്പിലെ മരണം കണ്ടുള്ള ദിനങ്ങളും റാവുത്തറെ ആകെ മാറ്റിമറിച്ചിരുന്നു.

നാട്ടിലും ഒരു പാട്‌ മാറ്റങ്ങളായി എന്ന് തങ്കി റാവുത്തറെ ഓര്‍മ്മിപ്പിച്ചു കോണ്ടിരിക്കുമ്പോഴാണ്‌ ശരം പോലെ പാഞ്ഞ്‌ വന്ന കുതിരവണ്ടി കടയ്ക്കു മുമ്പില്‍ തറച്ച്‌ നിന്നത്‌.

ബൂട്ട്സിട്ട്‌ ചാടിയിറങ്ങിയ ഏഡ്ഡ്‌ ശമുവേല്‍ കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി അലറി.
"ഓട്‌റാ..കഴുവേറി മക്കളേയ്‌... ആറ്‌ടെ അടിയന്ത്രമാടാ ഇവടെ"

ജനം ചിതറിയോടി.

സലാവുദ്ദീന്‍ റാവുത്തര്‍ ഉപ്പ്‌ ചാക്കിന്റെ മുകളില്‍ നിന്നു അനങ്ങിയില്ലെന്ന് മാത്രമല്ല ബീഡിപ്പുകയൂതി തന്റെ ഇരിപ്പു അതേപടി തുടരുകയും ചെയ്തു.

ഏഡ്ഡ്‌ ശമുവേലിനു ഹാളിലകി.

ഉപ്പുചാക്കിനു മുകളില്‍ അനങ്ങാപ്പാറ പോലെ ഒരു വരത്തന്‍.

ശമുവേല്‍ നിന്നു തിളച്ചു.

'തട്ടി' താഴെയിട്ട്‌ കടയടക്കാന്‍ തുനിഞ്ഞ തങ്കിയെ കുത്തിനു നിര്‍ത്തി ശമുവേല്‍ ഗര്‍ജ്ജിച്ചു.

"ആറ്‌ടാ .. ഈ വരത്തന്‍ കഴുവേറി".

തങ്കി ഒന്നും മിണ്ടിയില്ല.

ശമുവേല്‍ മുന്നോട്ടു കുതിച്ചു. ഉപ്പു ചാക്കടക്കം റാവുത്തര്‍ പിന്നാക്കം മലര്‍ന്നു വീഴുന്നത്‌ തങ്കി പകച്ച്‌ നിന്നു കണ്ടു.

പൊടി തട്ടിയെഴുന്നേറ്റ റാവുത്തര്‍ മുണ്ടു വലിച്ചു കുത്തുമ്പോള്‍ ഓടിയ ജനം തിരിഞ്ഞു നിന്നു.

പടക്കം പോലെ അടി പൊട്ടി.

ഏഡ്ഡ്‌ ശമുവേല്‍ മുഖമടച്ച്‌ വീണു.

വാരിക്കൂട്ടിയ ശമുവേലിനെ കടയുടെ ഭിത്തി ചേര്‍ത്തു റാവുത്തര്‍ ചതക്കുമ്പോള്‍ കുതിരവണ്ടിയില്‍ നിന്നു ഒന്നു രണ്ടു പോലിസുകാര്‍ കൂടി ചാടിയിറങ്ങുന്നുണ്ടായിരുന്നു.

പൂണ്ടടക്കം പിടിച്ച പോലീസുകാരുടെ കയ്യില്‍ക്കിടന്നു റാവുത്തര്‍ കുതറുമ്പോള്‍ വീണ്‌ കിടന്ന ശമുവേല്‍ പിടഞ്ഞെഴുന്നേറ്റു.

അഭിമാനക്ഷതമേറ്റ ഏഡ്ഡ്‌ നിന്നു കത്തുകയായിരുന്നു.
ഇടുപ്പിലെ ബെല്‍റ്റിനിടയില്‍ നിന്നു നിന്നു വലിച്ചൂരിയ നേപ്പാളികത്തി കണ്ട്‌ ജനം തരിച്ചു നിന്നു.

എന്തൊക്കെയാണ്‌ സംഭവിക്കുന്നത്‌?

ആഞ്ഞു കുത്തിയെങ്കിലും റാവുത്തര്‍ പിടഞ്ഞുമാറിയതിനാല്‍ കത്തി തുടയില്‍ക്കൊണ്ട്‌ തെന്നിപ്പോയി.
ചീന്തിയ തുടയില്‍ നിന്നു രക്തം ലുങ്കിയിലേക്കു പടരുമ്പോള്‍ റാവുത്തര്‍ സര്‍വ്വശക്തിയുമെടുത്തു കുടഞ്ഞു. പിടിച്ചു നിന്ന പോലീസുകാര്‍ തെറിച്ചു പോയി.

കടക്കുള്ളിലേക്കു പാഞ്ഞ്‌ കയറിയ റാവുത്തര്‍ക്കു പിന്നാലെ ആക്രോശിച്ചു കൊണ്ടു ചെന്ന ശമുവേല്‍ ചോരയൊലിപ്പിച്ചു അലറിക്കരഞ്ഞുകൊണ്ടു തിരികെ വരുന്നതാണ്‌ ജനം കണ്ടത്‌.

അരിച്ചാക്കു മറിച്ചു കൊണ്ട്‌ റാവുത്തര്‍ കടയില്‍ നിന്നു പുറത്തുകടക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ഒരു റാത്തലിന്റെ ഇരുമ്പു കട്ടിയും അതില്‍ നിറയെ ചോരയും പുരണ്ടിരുന്നു.

Tuesday, February 28, 2006


5


ഉസ്താദിന്റെ വാക്കുകളില്‍ നിന്നാണ്‌ മുസല്‍മാനാവുന്നതിന്റെ ആദ്യ വേദനയെക്കുറിച്ച്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. മുന്‍ഗാമികളുടെ പാതയില്‍, ത്യാഗത്തിന്റെ ഒരു സമര്‍പ്പണമായി പരിച്ഛേദമെന്ന ആ കര്‍മ്മം അയാളെ ഒരു മുസല്‍മാനാക്കിയിരിക്കുന്നുവെന്നും, ജന്മം കൊണ്ടു മാത്രം ആരും മുസ്ലിമാകുന്നില്ലെന്നും വിശ്വാസവും കര്‍മ്മങ്ങളുമാണു ഒരാളെ മുസ്ലിമാക്കുന്നതെന്നും അയാളെ പഠിപ്പിച്ചതു ഉസ്താദാണ്‌.

ഉസ്താദില്‍ നിന്നാണ്‌ സിറാജ്‌ പലതും പഠിക്കുന്നത്‌. അഖ്‌ലാക്ക്‌ എന്ന പെരുമാറ്റശാസ്ത്രം, സീറ എന്ന പ്രവാചക ചരിത്രം, ദീനിയാത്ത്‌ എന്ന വിശ്വാസപ്രമാണം, ഫിഖ്‌ഹ്‌ എന്ന കര്‍മ്മശാസ്ത്രം പിന്നെ ഖുര്‍ആനും ഇതൊക്കെയായിരുന്നു മദ്രസ്സയിലെ പഠനവിഷയങ്ങള്‍. ചെറിയ ക്ലാസ്സുകളിലെ *ഖാഇദകള്‍ അറബി മലയാളത്തിലുള്ളതായിരുന്നു. ഭാഷ അറബിയും ലിപി മലയാളവും. സിറാജിനു ഏറെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു ഈ പുതുഭാഷ. സ്കൂളിലെ നോട്ടു ബുക്കുകളുടെ കട്ടി ബയന്റിട്ട പുറം ചട്ടകളില്‍ അഭിമാനത്തോടെ സിറാജ്‌ തന്റെ വിലാസം ഈ അറബി മലയാളം ഭാഷയില്‍ കോറിയിട്ടിരുന്നു. ഈ ഭാഷയിലൂടെയാണ്‌ അയാള്‍ മൌലൂദുകളിലൂടെയും, റാത്തീബുകളിലൂടെയും, മാലകള്‍ എന്നറിയപ്പെടുന്ന കാവ്യങ്ങളുടെയും ഹ്രുദയത്തിലൂടെ സഞ്ചരിച്ചത്‌...

കലങ്ങിത്തെളിയുന്ന ചിന്തകളില്‍ വീണ്ടും ഓത്ത്‌ പള്ളി തെളിഞ്ഞു.. അയാള്‍ ഓര്‍മ്മകളുടെ ചുഴിക്കുത്തിലേക്കു ഊളിയിട്ടിറങ്ങി.

* * * * * * *



പള്ളിയില്‍ നിന്നു അല്‍പ്പം അകലെയായിട്ടാണ്‌ ഓത്തു പള്ളി. ഓടിട്ട കൊച്ചു കെട്ടിടത്തിനു മുമ്പില്‍ തൂങ്ങിയാടുന്ന നരച്ച ബോര്‍ഡില്‍ "ഷംസുല്‍ ഇസ്ലാം മദ്രസ" എന്ന് പച്ച ചായത്തില്‍ എഴുതിയിരിക്കുന്നതു അവ്യക്തമായതിനാല്‍ വായിക്കാന്‍ കഴിയുമായിരുന്നില്ല. ഹാളിനുള്ളില്‍ തലങ്ങും വിലങ്ങും നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളും നീളന്‍ മേശകളും. താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്കു ബെഞ്ച്‌ മത്രമേയുള്ളു. മുസ്‌ഹഫ്‌ ഓതിത്തുടങ്ങുമ്പോള്‍ മുതല്‍ നീളന്‍ മേശകള്‍ ഉപയോഗിക്കാം.

തട്ടിന്‍പുറം നിറയെ ഈറ്റക്കമ്പുകളില്‍ കെട്ടിയുണ്ടാക്കിയ കടലാസ്‌ കൊടികളും തോരണങ്ങളും, ബാനറുകളുമാണു. കഴിഞ്ഞു പോയ നബി ദിനാഘോഷത്തിന്റെ ബാക്കി പത്രങ്ങളാണ്‌ മാറാലയും പൊടിയും പിടിച്ചു കിടക്കുന്നത്‌.തറയോടു പാകിയ നിലം അവിടവിടെയായി പൊട്ടിയും വിണ്ടും കിടന്നു. ആണ്‍കുട്ടികള്‍ കുഴികളില്‍ കാലുകള്‍ ഇറക്കിത്തിരിച്ചു ചെറിയ വിള്ളലുകല്‍ എന്നും വലുതാക്കിക്കൊണ്ടിരുന്നു. പൊട്ടി വീഴുന്ന ഓടു കഷണങ്ങള്‍ പെറുക്കി ക്കൊണ്ടു പോയി പെണ്‍കുട്ടികള്‍ 'അക്ക്‌' കളിച്ചു. വരുമാനം കുറഞ്ഞ ജമാഅത്തായതിനാല്‍ പള്ളിക്കൈത്താനക്കാര്‍ ഈ വക അസൌകര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

കൂലിപ്പണിക്കാരും എസ്റ്റേറ്റു പണിക്കാരും അടങ്ങിയ ദേശമുസ്ലികളില്‍ അഞ്ചു നേരത്തെ വഖ്ത്തിനു വളരെ കുറച്ചു പേരെ നിസ്ക്കരിക്കാന്‍ വരുമായിരുന്നുള്ളു. അതും പ്രായം ചെന്നവര്‍.
പിന്നെ മദ്രസയിലെ കുട്ടികളാണ്‌.

ബാക്കിയുള്ളവര്‍ ഉസ്താദിന്റെ ഭാഷയില്‍ "ഒക്കുമ്പ സ്വല്ലികളാണു"
"സ്വല്ലി" എന്നാല്‍ നമസ്ക്കരിക്കുന്നവന്‍ എന്നു അറബി.

വര്‍ഷാവര്‍ഷം ജനങ്ങള്‍ക്കു ആത്മീയാവബോധമുണ്ടാവാന്‍ നബിദിനത്തോറ്റനുബന്ധിച്ചു വഅളു എന്ന മത പ്രഭാഷണ പരമ്പര നടത്താറുണ്ട്‌. എങ്കിലും ജനം ലൌകികത വിട്ടു തിരിച്ചു വന്നില്ല. വിശപ്പായിരുന്നു അവരുടെ പ്രശ്നം. ഇതു മനസ്സിലാക്കിയതു കൊണ്ടാവണം ഉസ്താദ്‌ അവരെ അധികം നിര്‍ബന്ധിച്ചില്ല.
എന്നാല്‍ റമളാനില്‍ ഹാജര്‍ നിര്‍ബന്ധമായിരുന്നു.

എഴുപതു മുതല്‍ എഴുപതിനായിരം മടങ്ങു വരെ കിട്ടുന്ന പുണ്യത്തിനായി ദേശവാസികള്‍ വര്‍ഷത്തില്‍ ഒരു മാസം എല്ലാം ത്യജിച്ചു, നോമ്പു നോറ്റു പള്ളിയില്‍ തമ്പടിച്ചു.

ഉസ്താദിനു അതു മതിയായിരുന്നു. ഒരു മാസത്തെ ആത്മവിശുദ്ധിയുടെ നാളുകളില്‍ ഒരു ജനതയുടെ വിശ്വാസത്തിന്റെ ചരടുകള്‍ ഉസ്താദ്‌ അഴിച്ചും നൂര്‍ത്തും മുറുക്കി കെട്ടിക്കൊടുത്തു.

മദ്രസ മുതല്‍ പള്ളി വരെ ഇരു വശവും പരന്നു കിടക്കുന്ന പറമ്പ്‌ "ഖബര്‍സ്ഥാന്‍" ആണ്‌. വര്‍ഷങ്ങളായി പൂര്‍വ്വികര്‍ അന്തിയുറങ്ങുന്ന നിശബ്ദകുടീരങ്ങള്‍ !

പുതിയ ഖബറുകള്‍ ദൂരെ കെട്ടിയുയര്‍ത്തിയ കയ്യാലക്കു സമീപമായതിനാല്‍ വഴി വക്കിലെ പഴയ ഖബറുകളുടെ ഇടയിലൂടെയാണു മദ്രസയിലെ കുട്ടികള്‍ ഓടിക്കളിക്കുന്നത്‌. ഖബറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കൊങ്ങിണിച്ചെടികളും കാട്ടുപേരകളും വന്നു മൂടിയിരിക്കുന്നു. ഇടക്കു ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ കാറ്റിനെ ആവാഹിച്ചു നിര്‍ത്തിയതില്‍ കൊങ്ങിണിപ്പൂക്കളുടെ ഗന്ധം നിറഞ്ഞു ഖബറിസ്ഥാന്‍ മുഴുവനും എന്നും പരന്നൊഴുകിയിരുന്നു.



സിറാജ്‌ മരണം കാണുന്നതു ഇവിടെയാണ്‌.


പഴുത്ത പുളിയുള്ള കാട്ടു പേരക്ക തേടി പോയതായിരുന്നു അവന്‍. ഷറഫുദ്ദീനും മോയിനും ഒപ്പമുണ്ടായിരുന്നു.

ഇടതൂര്‍ന്ന കൊങ്ങിണിച്ചെടികള്‍ തള്ളിമാറ്റി ഉള്ളിലേക്കു പോകുമ്പോള്‍ ഉണങ്ങിത്തുടങ്ങിയ ചുള്ളിക്കമ്പുകള്‍ അകത്തേക്കു ഒടിഞ്ഞ്‌ മാറി ഗുഹ പോലെ രൂപാന്തരപ്പെട്ടു. സാഹസികനായ പട്ടാളക്കാരനെപ്പോലെ സിറാജ്‌ അകത്തേക്കു നൂഴ്ന്നു പോയി.പിന്നില്‍ ഇരുട്ട്‌ കൂടി വരുന്നതും, ഷറഫും മോയിനും ദൂരത്തായതും സിറാജറിഞ്ഞില്ല.


കുലകള്‍ നിറയെ പഴുത്ത പുളിയന്‍ പേരക്കകള്‍!
സിറാജ്‌ കാലൂന്നി നിന്ന് പേരക്കമ്പുകളില്‍ തൊട്ടു.
പൊടുന്നനെയാണതുണ്ടായത്‌.

കാലടികളില്‍ നിന്നു മണ്ണ്‌ പറിഞ്ഞു പോകുന്നതും ആരോ തന്നെ താഴേക്ക്‌ വലിച്ചെടുക്കുന്നതും സിറാജറിഞ്ഞപ്പോല്‍ ഉള്ളില്‍ ഒരാന്തലുണ്ടായി. കുഴിയിലേക്കു ആരോ വലിച്ചടുപ്പിക്കുകയാണ്‌..

"ഉമ്മാ .." സിറാജ്‌ അലറിക്കരഞ്ഞു...

ഇരുട്ടിന്റെ ലോകത്തേക്കു പോവുകയാണു..
നനഞ്ഞ മണ്ണിന്റെ മണം..
ഇതാ ഇവിടെ ആരോ തന്നെ മരണത്തിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്‌.

ഉസ്താദിന്റെ പാഠങ്ങള്‍ അവനോര്‍ത്തു...

മരിച്ചവന്റെ വാസസ്ഥലമായ ഖബര്‍!

മരിച്ചവനെ ചേര്‍ത്തണക്കുന്ന മാതാവായ ഭൂമി!
മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്കു തന്നെ മടങ്ങുകയാണ്‌..
അവന്റെ കാല്‍ക്കല്‍ മലക്കുകള്‍ എത്തിയിരിക്കുന്നു...വിചാരണ തുടങ്ങുവാന്‍...

ദ്രവിച്ച്‌ പൊടിഞ്ഞ ഖബറിന്റെ അടപ്പു പലകയിലെ തുളയിലൂടെയാണ്‌ താന്‍ അടര്‍ന്നു വീണതെന്നു തിരിച്ചറിയുമ്പോഴേക്കും സിറാജ്‌ മരണത്തിന്റെ മണം അറിഞ്ഞു കഴിഞ്ഞിരുന്നു..

മരണം ഒരു വലിയ അദ്ധ്യാപകനാണ്‌.. പക്ഷെ പാഠം പഠിച്ച ശിഷ്യരെ അതു ഒരിക്കലും തിരിച്ചയക്കില്ല. എന്നാല്‍ മരണത്തിന്റെ മണമറിഞ്ഞ്‌ സിറാജ്‌ തിരിച്ചു വന്നു....

* * * * * * *


ളുഹര്‍ ബാങ്കു കേട്ടാല്‍ ആണ്‍കുട്ടികള്‍ മദ്രസയില്‍ നിന്നു വരിവരിയായി പള്ളിയിലേക്കു നീങ്ങിത്തുടങ്ങും. അന്നൊരു ളുഹറായിരുന്നു.

പള്ളികവാടത്തില്‍ കൈ തടഞ്ഞ്‌ ലബ്ബമൈതീന്‍ നിന്നു. പിഞ്ഞിത്തുടങ്ങിയ ജുബ്ബ കരിമ്പനടിച്ചു ചവണ്ടു നാറിത്തുടങ്ങിയിരുന്നു. മുഷിഞ്ഞു നാറിയ തലപ്പാക്കെട്ടു അഴിഞ്ഞതു നിലത്തു കൂടി ഇഴഞ്ഞു കിടന്നു.

"അനക്കൊന്നു പോയി കുളിച്ചൂടേടാ *ഹിമാറെ...യ്യ്‌ നിസ്കരിക്കിണില്ലേ?"ചൂരടിച്ച ഉസ്താദ്‌ മൂക്കു പൊത്തി.

ലബ്ബ മൈതീന്‍ ഇടഞ്ഞു നിന്നു.
"പള്ളിപ്പറമ്പ്‌ കെളക്കണം, ഹൌളു തേച്ചു കയുകണം, പള്ളിക്കാത്തെ പായ വെയിലത്തിട്ടു ഒണക്കണം, മവ്ലവിക്കു ചോറു വാങ്ങിക്കാമ്പോണം, മോതീനില്ലാത്തപ്പം വാങ്കു വിളിക്കണം, ഇഞ്ഞി ഞാന്‍ അമനുക്കു നിസ്കരിച്ചൂടെ കൊടുക്കണോ?"

"ആര്‍ക്കു?" ഉസ്താദ്‌ വാ പിളര്‍ന്നു
"പടച്ചോനു തന്നെ"
ഉത്തരം കേട്ടു ഉസ്താദ്‌ തരിച്ചു നിന്നു.
സിറാജ്‌ കണ്ട ആദ്യ ദൈവ നിഷേധിയായിരുന്നു ലബ്ബമൈതീന്‍!

ഈ ജോലികളൊക്കെ ചെയ്യുന്നതിനു പള്ളിക്കമ്മറ്റിക്കാരോടു കണക്കു പറഞ്ഞു കാശുവാങ്ങിക്കുന്നത്‌ പോരാഞ്ഞ്‌ ഉസ്താദിന്റെ വക കൈക്കാശും, പള്ളിയില്‍ വരുന്നവരുടെ കയ്യില്‍ നിന്നു സക്കാത്തും വാങ്ങുന്നുണ്ട്‌. എന്നാലും കുറ്റം ഇപ്പോള്‍ പടച്ചവനാണ്‌.

"അന്റെ ഹലാക്കിലെ ഒരു ഞായം പോയി കുളിച്ചു ഒളുവെടുത്തു വാടാ ശൈത്താനേ... " ഉസ്താദ്‌ ഗര്‍ജ്ജിച്ചു കൊണ്ടു മൈതീനു മുമ്പിലേക്കു കുതിച്ചു..

സംഗതി ഗുരുതരമാകുമെന്നു കണ്ട ലബ്ബമൈതീന്‍ വാണം വിട്ട പോലെ പടിയിറങ്ങി പള്ളിക്കുളത്തിനടുത്തേക്കു പാഞ്ഞു..

"ത്രേ ഒള്ള്‌ ഉസിരില്ലാത്തവന്‍"
ഉസ്താദ്‌ ചിരിച്ചു കൊണ്ടു അകത്തേക്കു നടന്നു.
പുറകെ വാലു പോലെ സിറാജും...
----------------------------------------------------------------------------
ഖാഇദ: മതപാഠപുസ്തകം
മുസ്‌ഹഫ്‌: ഖുറാന്‍ പതിപ്പ്‌
ഒളു: പ്രാര്‍ത്ഥനക്കുള്ള അംഗസ്നാനം
വഖ്‌ത്ത്‌ : നമസ്കാര സമയം


ഹിമാറ് : കഴുത


Monday, January 23, 2006


4



അസ്സലാത്തു അലന്നബീ..
വസ്സലാമു അല റസൂല്‍...
അശ്ശഫീഉല്‍ അബ്‌തഹീ...
വല്‍ ഹബീബുല്‍ ആറബീ..

*'മൌലൂദി'ന്റെ ഈണത്തിലാഴ്ന്ന് ഉസ്താദ്‌ മുന്നോട്ടും പിന്നോട്ട്‌ ആടിക്കൊണ്ടു താളം പിടിക്കുമ്പോള്‍, മിനാരങ്ങളിരുന്ന അരിപ്രാവുകള്‍ കുറുകിക്കൊണ്ട്‌ *'ജവാബ്‌' ചൊല്ലി.

"അസ്സലാത്തു അലന്നബീ....."

അടര്‍ന്നു വീഴാറായ മാന്റിലിന്റെ തുളകളിലേയ്ക്കു വെളിച്ചം ഉള്‍വലിയാന്‍ തുടങ്ങിയപ്പോള്‍ സാദിരിക്കയുടെ കൈകള്‍ പെട്രോമാക്സിന്റെ പമ്പിനായി പരതി. ശോഷിച്ച കരങ്ങള്‍ ചേര്‍ത്തു പിടിച്ചു കാറ്റടിക്കുമ്പോള്‍ മാന്റിലിന്റെ വെളിച്ചത്തില്‍ സാദിരിക്കയുടെ കണ്ണുകളും തിളങ്ങി.കുഴികളിലാണ്ടിരുന്ന ആ കണ്ണുകള്‍ എണ്ണ തീര്‍ന്നു കത്തിക്കൊണ്ടിരിക്കുന്ന വിളക്കു തിരി പൊലെ മുനിഞ്ഞു കത്തി. അതു നോക്കിയിരുന്നപ്പോള്‍ സിറാജിനു പേടി വന്നു. അവന്റെ മുമ്പിലിരുന്ന മറ്റ്‌ കുട്ടികള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു.

സിറാജിനു ഉറക്കം വന്നില്ല.പ്രത്യേകിച്ചൊന്നുമറിയില്ലെങ്കിലും ഇന്നു അവന്റെ സുന്നത്ത്‌ കല്യാണമാണെന്നു അവന്‍ മനസ്സിലാക്കിയിരുന്നു.. വീട്ടില്‍ രാവിലെ മുതല്‍ ബന്ധുക്കളുടെ തിരക്കായിരുന്നു. പലരും പുതിയ ഉടുപ്പുകളുമൊക്കെയായിട്ടാണ്‌ വന്നിരിക്കുന്നത്‌. പഴങ്ങളും, മധുര പലഹാരങ്ങളും കണ്ട്‌ കണ്ട്‌ അവന്റെ കണ്ണു നിറഞ്ഞു. പതിവിനു വിപരീതമായി പലരും അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി ഒത്തിരി വിശേഷങ്ങള്‍ ചോദിച്ചതു അവനെ അമ്പരപ്പിക്കാതിരുന്നില്ല.

ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത്‌ കല്യാണാ".

"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.

എന്തിനാണ്‌ പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.

രാവിലെ മുതല്‍ നല്ല കോളാണ്‌!.പുതുതായി തയ്ച്ചു കിട്ടിയ ജുബ്ബയും, മാടിക്കുത്തിയ ഒറ്റമുണ്ടുമുടുത്ത്‌, മടിയില്‍ നിറയെ അച്ചപ്പവും കുഴലപ്പവും വാരി വെച്ച്‌, അതും കൊറിച്ചു കൊണ്ടു അവന്‍ വീട്ടിനുള്ളിലൂടെ പറന്നു നടന്നു.

രാത്രി മൌലൂദുണ്ട്‌. വീടും പള്ളിയും വളരെ തൊട്ടടുത്തായതിനാല്‍ മൌലൂദ്‌ പള്ളിയില്‍ വെച്ചാണ്‌. അതിനു ശേഷം വീട്ടിലെത്തി തേങ്ങാച്ചോറും പോത്തിറച്ചിക്കറിയും കൂട്ടി അത്താഴ സദ്യയുമുണ്ടു, ദുആ ഇരന്ന്‌, എല്ലാവരും പിരിയും എന്നു മാത്രമാണ്‌ അവനോടു വല്ല്യാമ പറഞ്ഞത്‌.

വല്ല്യാമയുടെ വീട്ടില്‍ നിന്നു മോയിനും മുഹ്സിനുമൊക്കെ എത്തിയിരുന്നു. ഒക്കെയും *സഫ്ഫിന്റെ മുമ്പിലിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്‌. മൌലൂദ്‌ ചൊല്ലുമ്പോള്‍ ഉറങ്ങുന്നതു ഉസ്താദെങ്ങാനും കാണണം. പിന്നെ അടുത്ത ഓത്തു ക്ലാസ്സില്‍ അസ്സലായിട്ടു അടി കിട്ടും. ഇത്തിരി പവ്വറുള്ളവന്മാരല്ലെ ഒന്നു രണ്ടു കിട്ടിയാലും കുഴപ്പമില്ല.

ഓര്‍ത്തിരുന്നപ്പോള്‍ *ദുആയ്ക്കു ഇടക്കുള്ള ഉറക്കെയുള്ള ആമീന്‍ വിളികള്‍ കേട്ടു തുടങ്ങി.
ഈണത്തിലുള്ള ഓരോ ദുആ വചനങ്ങള്‍ക്കും ശേഷം തേനീച്ച മൂളുന്നതു പോലെ ആളുകള്‍ ആമീന്‍ പറഞ്ഞു.
സലാത്ത്‌ ചൊല്ലി എഴുന്നേല്‍ക്കുമ്പോള്‍ വല്ല്യാമ അവന്റെ കയ്യില്‍ പിടിച്ചിരുന്നു.

വീട്ടിലേക്കുള്ള ഇടവഴി കടക്കുമ്പോള്‍ അവന്‍ അതു കണ്ടു.

ഉമ്മറത്തെ ഇരുമ്പു കസേരയില്‍ ഒരു തലേക്കെട്ടു കെട്ടിയ രൂപം!

ഒസ്താന്‍ മമ്മൂഞ്ഞ്‌!

സിറാജിന്റെ ഉള്ളൊന്നു പിടഞ്ഞു.

ഒസ്താന്‍ മമ്മൂഞ്ഞു വരുന്ന വീടുകളില്‍ നിന്നു കുട്ടികളുടെ കരച്ചില്‍ ഉയരുന്നതു പലപ്പോഴും അവന്‍ കേള്‍ക്കാറുണ്ട്‌.

തിണ്ണയിലേക്കു കയറുമ്പോള്‍ ഒസ്താന്‍ മമ്മൂഞ്ഞു വല്ല്യാമയോടു ചോദിച്ചു.
"കമറെ, ഇമനെയാണൊ ഇന്നു ഇസ്ലാമാക്കണ്ടത്‌?"

ഒസ്താന്റെ വെറ്റിലക്കറ പുരണ്ട പല്ലുകളില്‍ ഒരു വക്രിച്ച ചിരി സിറാജ്‌ കണ്ടു.

"ഉമ്മാ ... "അലറിക്കരഞ്ഞുകൊണ്ട്‌ വല്ല്യാമയുടെ കയ്യും വെട്ടിച്ചു സിറാജ്‌ അകത്തേക്കു ഓടാന്‍ ശ്രമിച്ചു.

തടുത്തു നിര്‍ത്തിയ കയ്യുകള്‍ പള്ളിയിലെ സയ്യദ്‌ റാവുത്തറുടേതായിരുന്നു. അജാനുബാഹുവായ സയ്യദ്‌ റാവുത്തര്‍ സിറാജിനെ ഒരു പൂച്ചക്കുഞ്ഞിനെ എന്ന വണ്ണം തൂക്കിയെടുത്തു, കൊച്ചു മുറിയിലേക്കു നീങ്ങുമ്പോള്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി ഒസ്താന്‍ മുണ്ടു കുടഞ്ഞെഴുന്നേറ്റു.

പെട്രോമാക്സ്‌ കത്തിച്ച്‌ വെച്ച കൊച്ചു മുറിയില്‍ ഒരു സ്റ്റൂള്‍ ഇട്ടിരുന്നു. ഒസ്താന്‍ മമ്മൂഞ്ഞും വേറെ കുറേപ്പേരും അകത്തേക്കു കയറുന്നതും വാതിലുകളടയുന്നതും അവനറിഞ്ഞു.

"ഉപ്പാ.. ഉമ്മാ ന്നെ കൊല്ലാമ്പൊണ്‌....

എളാപ്പാ, വല്ല്യാമാ എന്നെ വിടാന്‍ പറ..."

സയ്യദു റാവുത്തറുടെ കയ്യില്‍ കിടന്നു സിറാജ്‌ പിടഞ്ഞു.പുതുകോടിയായ തന്റെ ഒറ്റമുണ്ട്‌ ഉരിഞ്ഞു മാറ്റപ്പെടുന്നതു സിറാജ്‌ അറിഞ്ഞു.

അയഞ്ഞു കിട്ടിയ കാല്‍ സിറാജ്‌ ആഞ്ഞു കുടഞ്ഞപ്പോള്‍ സ്റ്റൂളടക്കം ഒസ്താന്‍ മമ്മൂഞ്ഞു പുറകോട്ടു മലച്ചു.

"അള്ളാ.."

ആളുകള്‍ അടക്കി ചിരിച്ചു.

വീണ്ടും ബലവത്തായ പല കൈകള്‍ ചേര്‍ന്നു അവനെ അമര്‍ത്തിപ്പിടിച്ചു.

ലാ ഇലാഹ ഇല്ലള്ളാ... ലാ ഇലാഹ ഇല്ലള്ളാ...

ശഹാദത്ത്‌ കലിമയുടെ ഇരമ്പം കാതുകളില്‍ ആര്‍ത്തലക്കുകയാണ്‌.

ഉള്ളില്‍ നിന്നു സ്ത്രീകളാരൊക്കെയോ തേങ്ങിക്കരയുന്നു.
ഉമ്മയാണോ? അതൊ മാമിമാരോ?

അവര്‍ അവനെ സ്റ്റൂളില്‍ പിടിച്ചിരുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഒരു ലോഹസ്പർശം ഒരു തണുപ്പു പോലെ ശരീരത്തില്‍ അരിച്ചിറങ്ങുന്നതു സിറാജറിഞ്ഞു.
ശേഷം...

ഇരുട്ടിന്റെ ഒരു ലോകത്തേക്കു ആരോ പിടിച്ചെറിഞ്ഞതു പോലെ..
അത്രയുമേ അവനു ഓര്‍മ്മയുണ്ടായിരുന്നുള്ളു.

ഉണരുമ്പോള്‍ ആകെ കോലാഹലമായിരുന്നു. ഉപ്പ കരയുന്നതാണ്‌ അവന്‍ കണ്ടത്‌. അതു വരെ ഉപ്പ കരയുന്നതു അവന്‍ കണ്ടിരുന്നില്ല. ദേഷ്യപ്പെട്ടു നിന്നിരുന്ന എളാപ്പയുടെ കൈകള്‍ ഒസ്താന്റെ കുപ്പായത്തില്‍ കുത്തിപ്പിടിച്ചിരിക്കുന്നതാണ്‌ അടുത്ത കാഴ്ച്ച. കണ്ണ്‌ തുറന്ന സിറാജിനെ കണ്ട്‌, എളാപ്പ ഒസ്താന്റെ കുപ്പായത്തില്‍ നിന്നു പിടി വിട്ട്‌ അവന്റെ അടുത്തേക്കോടിയെത്തി.

"എളാപ്പാ.. ഇയ്യാളു"
സിറാജ്‌ അനങ്ങാന്‍ ശ്രമിച്ചു.
തരിപ്പു പോലെ ഒരു വേദന ഒഴുകി വന്നു അവന്റെ അരക്കെട്ടു നിറച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

"അനങ്ങണ്ട!" ആശ്വാസം നിറഞ്ഞ മുഖത്തോടെ ഒസ്താന്‍ അടുത്തേക്കു വന്നു.
കാലു പൊക്കി ഒന്നു കൂടെ തൊഴിക്കാനാണ്‌ സിറാജിനു തോന്നിയത്‌.

വയ്യ.... കാല്‍ അനക്കാന്‍ വയ്യ....

അവന്റെ അരക്കു കീഴ്പോട്ടു തുണിയിട്ടു മൂടിയിരുന്നു. അവിടെ ഉയര്‍ത്തിക്കെട്ടിയ മുണ്ടില്‍ കാച്ചില്‍ കിഴങ്ങിന്റെ വള്ളി പോലെ ഒരു കയര്‍ കെട്ടി ഉത്തരത്തില്‍ ഞാത്തി ഇട്ടിരുന്നു.

തുറന്നു കിടക്കുന്ന വാതില്‍ക്കല്‍ ഉസ്താദിന്റെ മുഖം.

ഉസ്താദ്‌ അടുതേക്കു വന്നു.... *ആയത്തുല്‍ കുര്‍സിയ്യ്‌ ഓതി അവന്റെ നെഞ്ചില്‍ ശിഫാ ശിഫാ എന്നു മൂന്നു പ്രാവശ്യം ഊതി.

"എന്തിനാണ്ടാ കരയണ്‌. അനക്കൊന്നൂല്ല. യ്യിപ്പൊ ഒരു ഉഷാറു മുസ്ലിം ആങ്കുട്ടി ആയിരിക്കണ്‌"
ഉസ്താദിന്റെ കരുണ നിറഞ്ഞ മുഖം അവന്‍ കണ്ടു.

താനൊരു ഉത്തമനായ മുസല്‍മാന്‍ ആയിരിക്കുന്നുവെന്ന്‌... വേദനക്കിടയിലൂടെ അവന്‍ ചിരിച്ചു.

കണ്ണീരില്‍ കുതിര്‍ന്ന ചിരി...


*സഫ്ഫ്‌: പള്ളിയില്‍ ഇരിക്കുമ്പോഴുള്ള നിര
* ദുആ: പ്രാര്‍ത്ഥന

*ആയത്തുല്‍ കുര്‍സിയ്യ്‌: അതി ശ്രേഷ്ഠമായ ഒരു ഖുര്‍ആന്‍ വാക്യം
* മൌലൂദ്‌: സ്തുതികീര്‍ത്തനങ്ങള്‍
* ജവാബ്‌: കോറസ്സായി ചൊല്ലുന്ന മൌലൂദ്‌ ശകലം


Comments


ഓട്ടുപാത്രത്തില്‍ നിറച്ചുവെച്ച മണലില്‍ കുത്തിനിറ്ത്തിയ ചന്ദനത്തിരികളില്‍ നിന്നുയരുന്ന സുഗന്ധമാറ്ന്ന പുക ഭക്തിസാന്ദ്രമായ ഈ ഓറ്മ്മകളുടെ അന്തരീക്ഷത്തില്‍ ജിന്നിന്റെ ചിത്രം വരയ്ക്കുന്നു.
ബാല്യകാലത്തിന്റെ പട്ടുറുമാലില്‍ വരച്ച ചുവന്ന ചെമ്പരത്തി പൂ പോലെ ഓര്‍മ്മകള്‍ തിക്കി തിരക്കുന്നു.
ഓര്‍മ്മകളുടെ ഖബറില്‍ നിന്നൂറിയ വളത്തില്‍ നിന്ന് ഒരായിരം നിറമുള്ള മണമുള്ള പേരറിയാ പൂക്കള്‍ ഇതള്‍ വിരിക്കുന്നു.
സ്മരണകളുടെ ചെറുവിരലില്‍ തൂങ്ങി അത്തറ് മണക്കുന്ന വഴിത്താരകളിലൂടെ പള്ളി മുറ്റത്തേക്ക് നടന്നടുക്കുമ്പോള്‍ വറ്ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് ഞാനാ ജവാബ് ഇപ്പോഴും കേള്‍ക്കുന്നു.

“അസ്സലാത്തു അലന്നബീ..വസ്സലാത്തു അല റസ്സൂല്‍..“

സൂഫീ ബാക്കി കേള്‍ക്കാന്‍ കാറതറിരിക്കുന്നു...
Published By
ibruman - December 21 1:54 PM
------------------------------------------------------------------------------------
ഞാനും...
Published By
സിബു December 23 11:13 AM
------------------------------------------------------------------------------------


3


ട്രെയിന്‍ വല്ലാത്തൊരു ലോകമാണ്‌. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം!
അതിലിരുന്നു ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കാരണവും അകാരണവുമായി ദുഖിക്കുന്നവര്‍, വിദൂരതയിലേയ്ക്കു കണ്ണും നട്ടിരുന്നു അന്തമില്ലാതെ ചിന്തിക്കുന്നവര്‍ ഇവരൊക്കെയുണ്ടെങ്കിലും മുഖത്തിന്റെ പ്രത്യക്ഷ വികാരം വെറും നിര്‍വികാരതയാണ്‌. ഉള്ളിലുള്ളതു പുറത്തെടുക്കാന്‍ ആരും തയ്യാറല്ല. മുഖം മൂടികള്‍ തുരന്നു പുറത്തു വരുന്നവയാണ്‌ പല ഭാവങ്ങളും.
ഇതാ ഇവിടെ എതിരേയിരിക്കുന്ന ഒരു തമിഴന്‍ കച്ചവടക്കാരന്‍.
ആളൊരു കര്‍ക്കശക്കരനായിരിക്കണം. വിട്ടു വീഴ്ചയില്ലാത്ത പ്രകൃതം. വടു കെട്ടിയ മുഖത്ത്‌, കാലം വീഴ്ത്തിയ അനിശ്ചിതത്വത്തിന്റെ കരിനിഴല്‍. മാടിക്കെട്ടിയ പോളിയെസ്റ്റര്‍ മുണ്ടിനു താഴെ നീളത്തില്‍ നീണ്ടു കിടക്കുന്ന കറുത്ത ട്രൌസര്‍. ചെളി പുരണ്ട മുണ്ടിനെ വകഞ്ഞു മാറ്റി ഇടക്കിടെ ട്രൌസറിന്റെ പോക്കറ്റിലേക്കു നീളുന്ന കൈകള്‍ പോക്കറ്റിലിരിക്കുന്ന നോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുകയാണെന്നയാള്‍ക്കു തോന്നി.

അസാധാരണമായ അയാളുടെ ഈ ചുഴിഞ്ഞു നോട്ടത്തില്‍ തമിഴന്‍ അസ്വസ്ഥനായതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.

ആളുകളെ ഒബ്‌സെര്‍വ്‌ ചെയ്യുക അയാള്‍ക്കൊരു ഹോബിയായിരുന്നു..എന്നാല്‍ ഒബ്‌സെര്‍വേഷനിലൂടെ അയാള്‍ കണ്ടെത്തിയ പല നിഗമനങ്ങളും പൊള്ളയായ വസ്തുതകള്‍ ആയിരുന്നുവെന്നതു അയാളെ ഒരിക്കലും പൊള്ളിച്ചില്ല.

വെറുതെ നോക്കിയിരുന്നു ബോറടിച്ചപ്പോള്‍ അയാള്‍ പുസ്തകം തുറന്നു വായന തുടങ്ങി.
സ്റ്റീഫന്‍ കവിയുടെ "സെവന്‍ ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി എഫെക്റ്റിവ്‌ പീപ്പിള്‍". ഈയിടെയായി അയാള്‍ക്കു മോട്ടിവേഷണല്‍ ബുക്കുകളിലാണു താല്‍പ്പര്യം. സ്വയം പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടു എന്തൊക്കെയൊ ചെയ്തു കൂട്ടണമെന്നാണു അയാളുടെ ആഗ്രഹവും.
പലരും കേട്ടാല്‍ പുച്ഛിക്കുമെങ്കിലും ഒരു 'മഹാന്‍' ആകുക എന്നതു അയാളുടെ ജീവിത ലക്ഷ്യമായിരുന്നു. എങ്ങനെയാണ്‌ ഒരു മഹാന്‍ ആയിത്തീരുക എന്നതിനെക്കുറിച്ചു അയാള്‍ ചിന്തിച്ചു കൂട്ടിയതിനു കയ്യും കണക്കുമില്ലെന്നു തന്നെ പറയാം. അതിനായി അയാള്‍ തന്റെ വായനയുടെ നല്ലൊരു പങ്ക്‌ ചരിത്രാവബോധമുണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. മഹാന്മാരുടെ ആത്മകഥകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും ഏറെ സഞ്ചരിച്ചെങ്കിലും, താന്‍ മഹത്വവല്‍ക്കരിക്കപ്പെടേണ്ട സമൂഹവും തന്റെ കര്‍മരംഗവും അയാള്‍ക്കിനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.

വായിച്ചു കിടന്ന് എപ്പോഴാണുറങ്ങിപ്പോയതെന്നു അയാള്‍ക്കോര്‍മ്മയുണ്ടായിരുന്നില്ല.

ഉണരുമ്പോള്‍ ചുറ്റും ശബ്ദങ്ങളായിരുന്നു.

ആരോ മുഖത്തേക്കു ടോര്‍ച്ചടിച്ചു.അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഒന്നും കാണാന്‍ കഴിയുന്നില്ല. ആരൊക്കെയൊ ഉറക്കെ സംസാരിക്കുന്നുണ്ട്‌.

കണ്ണുകള്‍ തിരുമ്മി അയാളെഴുന്നേറ്റു സീറ്റില്‍ കുത്തിയിരുന്നു.
"ഇന്ത പെട്ടി യാരുടേതു? "
കനത്ത ഒരു ചോദ്യം അയാള്‍ക്കു മുമ്പില്‍ വന്നു വീഴുകയായിരുന്നു.
ചോദ്യത്തിന്റെ ഉറവിടം ഒരു കാക്കിധാരിയില്‍ നിന്നാണെന്നതും അയാളുടെ ലാത്തി ചൂണ്ടിയിരിക്കുന്നതു തന്റെ സ്യൂട്ട്‌ കേയ്സിലേക്കായിരുന്നു എന്നുള്ളതു കൊണ്ടും അയാള്‍ ഒന്നു പകച്ചു.

"എന്ന സാര്‍ കേക്കലയെയാ.. ഇന്ത പെട്ടിയാരുടേതു? മൊഹമ്മദ്‌ സിറാജ്‌ നൂരി യാരു? നീങ്കളാ?"
പോലീസുകാരന്റെ ശബ്ദത്തിനു നല്ല കട്ടിയുണ്ടായിരുന്നു.

"യെസ്‌, അതെന്റെ പെട്ടിയാണ്‌" അയാളുടെ വാക്കുകള്‍ ചുണ്ടുകളുടെ വക്കില്‍ നിന്നു വഴുതി.
"പെട്ടിക്കുള്ളെ എന്നതു?" കാക്കിയുടെ ശബ്ദമുയര്‍ന്നു.
അയാള്‍ക്കു വല്ലാത്ത പന്തികേടു തോന്നി. കമ്പാര്‍ട്ട്മെന്റിലെ മട്ടുള്ളവര്‍ ഒരു കുറ്റവാളിയെപ്പോലെ അയാളെ നോക്കി നില്‍ക്കുകയാണ്‌.

"സര്‍, അയാമെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഗോയിംഗ്‌ റ്റു ജോയിന്‍ എ ഫേം ഇന്‍ ചെന്നൈ. സ്യൂട്ട്കെയ്സ്‌ കണ്ടൈന്‍സ്‌ മൈ സെര്‍റ്റിഫിക്കറ്റ്സ്‌ ആന്‍ഡ്‌ ക്ലോത്ത്സ്‌ ഒണ്‍ലി". കാണാപ്പാഠം പടിച്ചു ഉരുവിടുന്നവനെപ്പോലെ അയാള്‍ അത്രയും ചൊല്ലി തീര്‍ത്തു.

"അപ്പടിയാനാല്‍ പെട്ടി ചെക്ക്‌ പണ്ണ വേണ്ടും"ശബ്ദത്തിലെ തീക്ഷ്ണത കൂടുന്നതു അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു എന്തെന്നില്ലാത്ത ഒരു വല്ലായ്മ തോന്നി. 'പൊതുജന മധത്തില്‍ വെച്ചു തുണിയുരിയപ്പെട്ടവന്റെ' അവസ്ഥ.

"വൈ യു വാണ്ട്‌ റ്റു ചെക്ക്‌ മൈ സ്യൂട്ട്കേയ്സ്‌ ?". അയാള്‍ക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"സര്‍ തപ്പാ നെനക്കാതീങ്ക. ഇന്ത ട്രെയിനിലെ ബൊംബ്‌ ത്രെറ്റ്‌ ഇരുക്കെന്നു ഇന്‍ഫര്‍മേഷന്‍ കെടച്ചിരുക്കു. യാരോ ജിഹാദി ഗ്രൂപ്‌ താന്‍ ബോംബ്‌ വെച്ചിരുക്കാങ്ക. അതു താന്‍ പ്രച്ചനൈ"

അയാള്‍ക്കു എവിടെയൊക്കെയൊ ഒരു ലിങ്ക്‌ കിട്ടി. എതെങ്കിലും മുസ്ലിം തീവ്രവാദി ഗ്രൂപ്പിന്റേതാവണം ബോംബു ഭീഷണി.

അപ്പോള്‍പ്പിന്നെ മൊഹമ്മദ്‌ സിറാജ്‌ നൂരി എന്ന നേം സ്റ്റിക്കര്‍ ഒട്ടിച്ച സ്യൂട്ട്കെയ്സ്‌, ചെക്ക്‌ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതു തുറന്നു കാണണം എന്നുള്ളതാണു ആവശ്യം.

അയാള്‍ നിസംഗഭാവത്തോടെ പെട്ടി തുറന്നു. ഭാര്യ നന്നായി അടുക്കിയ വസ്ത്രങ്ങള്‍ നിറച്ച സ്യൂട്ട്കെസിനുള്ളില്‍ പോലിസുകാര്‍ ഉഴവു നടത്തുന്നതു അയാള്‍ നിസ്സഹായനായി നോക്കി നിന്നു.

ഒടുവില്‍ ഇച്ചാഭംഗത്തോടെ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്കു അവര്‍ മറ്റൊരു മൊഹമ്മദിനെയോ അബ്ദുള്ളയേയോ തേടിപ്പോയി. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പെട്ടിയില്‍ അയാളുടെ എഞ്ചിനീറിംഗ്‌ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ്‌ ചുളുങ്ങി കിടക്കുന്നതു കണ്ട്‌ അയാള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചു.

"ജിഹാദികള്‍!"...ആരാണ്‌ ജിഹാദികള്‍?

അയാള്‍ അറിയുന്ന *'ജിഹാദിനു' ചോരയുടെ മണമുണ്ടായിരുന്നില്ല.

ഇസ്ലാമിന്റെ പേരില്‍ നിരപരാധികളുടെ ചോര ചിന്തുന്നവര്‍ക്കു തങ്ങളേതു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണെന്നതു പോലും അറിവില്ലായിരിക്കണം.

പഠിച്ച പാഠങ്ങളില്‍ അയാളുടെ ചിന്തകളുണര്‍ന്നു... ഓതലിന്റെ ഈണം മനസ്സിലുയര്‍ന്നപ്പോള്‍ അയാള്‍ ഓത്തുപള്ളിയോര്‍ത്തു, ഒപ്പം ഉസ്താദിനേയും....

* ജിഹാദ്‌: ദൈവമാര്‍ഗ്ഗത്തിലുള്ള പരിശ്രമം.
പുതിയ വ്യാഖ്യാനമനുസരിച്ചുള്ള അര്‍ത്ഥഭേദം: വിശുദ്ധയുദ്ധം/തീവ്രവാദം


2



നാഗര്‍കോവില്‍ കഴിഞ്ഞു ട്രെയിന്‍ തിരുനെല്‍വേലിക്കു തിരിയുകയാണ്‌.
തമിഴ്‌നാട്ടിന്റെ നിവര്‍ന്ന പച്ചപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ ഒറ്റക്കും പെട്ടെക്കുമായി കുത്തി നിര്‍ത്തിയിരിക്കുന്ന നോക്കു കുത്തികള്‍!
ഇടക്കു പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും, വാഴത്തോപ്പുകളും!

സന്ധ്യയായതിനാല്‍ പച്ചപ്പുകള്‍ തനി നിറം വിട്ടു അതിന്റെ ഡാര്‍ക്ക്‌ ഷൈഡുകളിലേക്കു പടര്‍ന്നു കയറിത്തുടങ്ങിയിരുന്നു. ദൂരെ വയലറ്റു നിറത്തില്‍ നിന്നു ചാര നിറത്തിലേക്കു സംക്രമിക്കുന്ന മല നിരകള്‍ സമതലത്തിനു ചെറിയ മതില്‍ തീര്‍ത്തു കൊണ്ടു നില്‍ക്കുന്നു.
അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകളിലെ ഇലക്‍ട്രിക്‌ ബല്‍ബുകള്‍ മണ്‍ചെരാതുകളെപ്പോലെ തോന്നിച്ചു.

സന്ധ്യ മയങ്ങുകയാണ്‌. ഇഷ്ടികച്ചൂളകള്‍ക്കു മീതെ സന്ധ്യ ചുവന്നു തുടങ്ങി.
ഇരുണ്ട കരിമ്പാറക്കെട്ടുകള്‍ അടുത്തടുത്തു വന്നു. അവയ്ക്കു താഴെ തളം കെട്ടിയ കൊച്ചു ജലാശയങ്ങളില്‍ പായല്‍ പതഞ്ഞു കിടന്നു. വിദൂരതയില്‍ നിന്നു കേട്ട നാദവീചികള്‍ അടുത്ത്‌ കേള്‍ക്കായി.
വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു കണ്ട ഒരു കോവിലില്‍ നിന്നായിരുന്നു അത്‌. അവിടെ ഉത്സവമാണ്‌. ട്രെയിനിന്റെ ജനാലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റ്‌ ഒഴുകി വന്നു.
പുറത്തു മഴ പെയ്യുന്നുണ്ട്‌. അയാള്‍ ഹാന്‍ഡ്‌ബാഗില്‍ ഇടം കൈ കുത്തി ബര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. പാറി വീഴുന്ന മഴത്തുള്ളികള്‍ തലമുടികളില്‍ വന്നു വീഴുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ഒരു സുഖം തോന്നി.
എന്നാല്‍ ചിന്തകളുടെ വേലിയേറ്റത്തില്‍ ആ നിമിഷാര്‍ദ്ധ സുഖങ്ങളുടെ മണ്‍കൂനകള്‍ തകര്‍ന്നു പോയി.

അയാള്‍ക്കു 'നന്തനാരുടെ' വാക്കുകളാണു ഓര്‍മ്മ വന്നത്‌.
"അനുഭൂതികളുടെ ലോകത്ത്‌ നിന്നും അയാള്‍ യാത്ര തിരിക്കുകയാണ്‌ !!".
അതെ.. അനുഭൂതികളുടെ ലോകം... അവിടെ ഒരു കൊച്ചു വീട്ടില്‍ സ്നേഹശീലയായ ഭാര്യയും കുഞ്ഞും തന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചിരിക്കുന്നു.

താന്‍ ഇവിടെ ഈ തുരുമ്പു പിടിച്ച ഒരു കമ്പാര്‍ട്ട്മെന്റിലിരുന്നു അവര്‍ക്കു എതിര്‍ദിശയിലേക്കു പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു.

എത്ര പെട്ടെന്നാണ്‌ ചില തീരുമാനങ്ങള്‍ ജീവിതങ്ങള്‍ക്കു മേല്‍ പകിട കളിക്കുന്നത്‌?

ജീവിതം മറ്റൊരു ദശാസന്ധിയിലേക്ക്‌ തെന്നി നീങ്ങുകയാണോ?

ഈ അന്തമില്ലാത്ത ചിന്തകള്‍ എവിടേക്കാണ്‌ തന്നെയും കൊണ്ടു പോകുന്നത്‌ കേവലമൊരു ട്രാന്‍സ്ഫറിനെക്കുറിച്ചോര്‍ത്താണ്‌ ഈ ആകുലതകളെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു സ്വയം പുച്ഛം തോന്നി. ഇക്കണക്കിനു ജീവിതത്തില്‍ ശരിക്കുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ എന്താകും അവസ്ഥ.
തന്റെ തലമുറക്കു ഒരു വിധത്തിലുള്ള ജീവിത പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കൂറ്റമില്ലെന്നു അയാള്‍ക്കു എപ്പോഴും തോന്നാറുള്ളതാണ്‌.

ആത്മബലമില്ലത്ത ഒരു തലമുറ!

തലമുറകളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉമ്മുമ്മ വീണ്ടും അയാളുടെ മനസ്സിലേക്കിറങ്ങി വന്നു. കുടുംബത്തില്‍ തലമുറകളുടെ വിടവുകള്‍ നികത്തിക്കൊണ്ടാണ്‌ ഉമ്മുമ്മ ജീവിച്ചത്‌.

ഉമ്മുമ്മ അയാളുടെ ഉപ്പയുടെ ഉമ്മയുടെയും ഉമ്മയായിരുന്നു. ഉപ്പയുടെ ഉമ്മയും വാപ്പയും ഉപ്പയുടെ ചെറുപ്പത്തില്‍ തന്നെ അസുഖം വന്നു മരിച്ചുപോയി. എന്തു അസുഖം എന്നു അന്വേഷിച്ചപ്പോള്‍ ഉമ്മുമ്മയുടെ ഭഷയിലുള്ള എതോ ഒരു അസുഖത്തിന്റെ പേരു പറഞ്ഞതു അയാളിപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഉമ്മുമ്മക്കു ഉമ്മുമ്മയുടേതായ ഒരു ഭാഷയുണ്ടായിരുന്നു. എന്തായാലും ഉപ്പയേയും എളാപ്പയെയും വളര്‍ത്തിയതു ഉമ്മുമ്മയാണ്‌. ഉമ്മുമ്മയുടെ മകനായ ഉപ്പയുടെ മാമയുടെയും കുട്ടികളെ വളര്‍ത്തിയതും ഉമ്മുമ്മയാണ്‌.

കുടുംബത്തിനു മുകളില്‍ ഒരു വന്‍ വൃക്ഷമായി ഉമ്മുമ്മ പടര്‍ന്നു നിന്നു. അധികാരത്തിന്റെ ചെങ്കോല്‍ തന്റെ കയ്യിലിരിക്കുമ്പോഴും വളര്‍ന്നു വരുന്ന പുതിയ തലമുറക്കു തന്റെ അധികാരം പകുത്തു കൊടുക്കാന്‍ ഉമ്മുമ്മക്കു ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ പെണ്ണുങ്ങള്‍ കുടുംബകാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്നതും, വഴക്കിനു വഴി വെക്കുന്നതും ഉമ്മുമ്മ വെച്ചു പൊറുപ്പിച്ചില്ല.

"എത്തറ ഓതി എണ്ണറ വായിച്ചാലും
പെണ്‍മതി പീ തൂക്കും" എന്നായിരുന്നു ഉമ്മുമ്മയുടെ പ്രമാണം.

പില്‍ക്കാലത്ത്‌ ഉമ്മുമ്മയുടെ ഈ പ്രമാണം അയാള്‍ ഒരു സഹൃദയ സദസ്സില്‍ അവതരിപ്പിച്ച്‌ വ്യഖ്യാനം നല്‍കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ഭാര്യയടക്കമുള്ള ചില പെണ്‍പട അയാള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയുണ്ടായി. ആ സംഭവമോര്‍ത്തു ഊറിക്കൂടിയ ചിരി ചെന്നു പറ്റിയതു എതിരേയിരിക്കുന്ന തമിഴന്‍ കച്ചവടക്കാരന്റെ മുഖത്താണ്‌.

തമിഴന്‍ കടുപ്പിച്ചൊന്നു നോക്കിയപ്പൊള്‍ അയാളുടെ ചിരി പറന്നു പോയി.

Sunday, January 22, 2006





1
"ഉമ്മുമ്മാ... ഒരു കത പറയ്‌ "
സിറാജ്‌ നിന്നു ചിണുങ്ങി.
നരച്ച മുടിയിഴകള്‍ കോതിയൊതുക്കി, മെല്ലിച്ചു നീണ്ട കൈകള്‍ കൊണ്ടു കാല്‍മുട്ടുകളുഴിഞ്ഞു, കുസൃതിച്ചിരിയോടെ ഉമ്മുമ്മാ പാടിത്തുടങ്ങി..
"കതകതയച്ചി കാരണത്തച്ചി..
കഞ്ഞീലുരിയരി വെച്ചാളച്ചി
അതൂറ്റി കുടിച്ചാളച്ചി
എന്നിട്ട്‌ കെടന്നു ഉറങ്കിയാളച്ചി.."

സിറാജിനു ദേഷ്യം വന്നു.
ഈ പാട്ടില്‍ കഥയില്ലെന്നു അവനറിയാം. പിണക്കത്തോടെ ശുഷ്കിച്ച കൈപ്പലകകളില്‍ തൊലി വലിച്ചു അവന്‍ ഉമ്മുമ്മയ്ക്കു നല്ലൊരു നുള്ളു കൊടുത്തു.
"എന്റെ ആണ്ടവരേയ്‌.." ഉമ്മുമ്മ വേദന കൊണ്ടു കൈ വലിച്ചു.
"ഷെരീഫാ.. നെന്റെ അറാമ്പെറന്ന പയലിനെ വിളിച്ചോണ്ടു പോ.. ന്നെ ഉവദ്രവിക്കുന്ന്..." ഉമ്മുമ്മ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ടതും അടുക്കളയിലെ ഇടനാഴിയില്‍ നിന്നും ഉമ്മയുടെ ശബ്ദം ഉയര്‍ന്നു. സിറാജ്‌ പഴങ്കമ്പിളിക്കുള്ളിലേയ്ക്കു നൂഴ്ന്നു കയറി.
ഇനി വഴക്കിന്റെ പൂരമാണ്‌. വഴക്കു കേട്ടെഴുന്നേല്‍ക്കാതിരുന്നാല്‍ ചിലപ്പോള്‍ ചെറിയ ഒന്നു രണ്ടു അടി കിട്ടിയെന്നും വരും.അടി കിട്ടുന്നതോ വഴക്കു കേള്‍ക്കുന്നതോ അല്ല സിറാജിനു പ്രശ്നം, ഉമ്മ കമ്പിളിക്കുള്ളില്‍ നിന്നും അവനെ വലിച്ചു പുറത്തെടുത്ത്‌, തിണ്ണയിലെ ഇരുമ്പു കസേരയില്‍ കൊണ്ടു പോയി പുസ്തകവും കയ്യില്‍ തന്ന്‌ ഇരുത്തും. കമ്പിളിക്കുള്ളില്‍ നിന്നു പുറത്തു കടക്കുമ്പോഴേ തണുത്തു വിറക്കാന്‍ തുടങ്ങുന്ന അവന്‍, ഇരുമ്പു കസേരയിലിരുന്നു കയ്യിലുള്ള പുസ്തകത്തിലേക്കു മിഴിച്ചു നോക്കും. അരിച്ചു കയറുന്ന തണുപ്പു നിക്കറിന്റെ അതിര്‍വരമ്പുകള്‍ കടന്നു ശരീരത്തിലെക്കു തുളക്കുമ്പോള്‍ കുളിരു കൊണ്ട്‌ അവന്റെ പല്ല് സാധാരണ കൂട്ടിയിടിക്കുന്നതു അവന്‍ തന്നെ കേള്‍ക്കാറുണ്ട്‌. അതോര്‍ത്തപ്പോള്‍ തന്നെ സിറാജിനു കുളിര്‍ന്നു. അവന്‍ പുതപ്പിനടിയിലേക്കു ഒന്നു കൂടി ഊളിയിട്ടു.
കുറച്ചു നേരമായിട്ടും ഉമ്മയുടെ അനക്കമൊന്നും കാണാഞ്ഞത്‌ കൊണ്ടു അവന്‍ ഒരാമയെപ്പോലെ വീണ്ടും തല പുറത്തേക്കിട്ട്‌ ഉമ്മുമ്മയെ തോണ്ടി.
"ഉമ്മുമ്മാ... ഒരു കത"
അവന്റെ സ്വരത്തിലെ സങ്കടം തിരിച്ചറിഞ്ഞിട്ടെന്നോണം ഉമ്മുമ്മ കഥ പറഞ്ഞു തുടങ്ങി.
"ഈറാളും മുള ഈരാറ്റുപേട്ടയില്‍
വാഴും മമ്മതു മീതീന്റെ മുമ്പൂത്രനായോരു
മമ്മതുക്കായുടെ വീടു പുകിന്തേ
അത്തമിച്ചത്തര രാത്തിരി സമയം
പേടി സുപാതം കുരച്ചിട്ടെന്തെന്നുമേതെന്നുംചോദിച്ച നേരത്ത്‌..."

സിറാജിനെ ഉള്‍ക്കണ്ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി, പാട്ടിന്റെ ഈണത്തില്‍ മുഴുകി ഉമ്മുമ്മ ഉറക്കത്തിലേക്കു വഴുതി വീണു.സിറാജിനു സങ്കടം വന്നു. മെലിഞ്ഞുണങ്ങിയ തോളുകളില്‍ അമര്‍ത്തിക്കുലുക്കിയപ്പോള്‍ ഉമ്മുമ്മ കണ്ണു മിഴിച്ചു.കുഴിഞ്ഞൊട്ടിയ കണ്‍തടങ്ങളില്‍ നരച്ച കണ്ണുകള്‍ തിളങ്ങി.
"എന്നിട്ടു കതയെന്തായി ഉമ്മുമ്മാ" അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു ഉമ്മുമ്മ വെളുക്കനെ ചിരിച്ചു.
താന്‍ കഥ പറയുകയായിരുന്നുവെന്നു അപ്പോഴാണു അവരോര്‍ത്തത്‌. ഏതു കഥയാണ്‌ പറഞ്ഞിരുന്നതെന്നവര്‍ മറന്നു പോയിരുന്നു.ഈയിടെയായി അങ്ങനെയാണ്‌... ഓര്‍മ്മകളുടെ കണ്ണികള്‍ ഇടക്കിടക്കു വിട്ടു പോകുന്നു...
"മമ്മതുക്കാന്റെ കത എന്തായുമ്മുമ്മാ" സിറാജു വിടാനുള്ള ഭാവമില്ല.
ഈരാറ്റുപേട്ടയിലെ പെരിയ പണക്കാരനായ മമ്മതുക്കാന്റെ വീട്ടില്‍ നട്ടപ്പാതിരക്കു പൊന്നു കക്കാന്‍ വന്ന മറവന്മാരെക്കുറിച്ചാണ്‌ കഥ.
'പേടി സുപാത'മെന്നാല്‍ നായയാണെന്നു ഉമ്മുമ്മ അവനു മുമ്പെ പറഞ്ഞു കൊടുത്തിരുന്നു.
മറവന്മാര്‍ ചൂട്ടു കറ്റകളുമായി കിഴക്കന്‍ മലയിറങ്ങിവരുന്ന വിവരത്തെക്കുറിച്ച്‌ മമ്മതുക്കായ്ക്കു മുമ്പു തന്നെ വിവരം കിട്ടിയിരുന്നു എന്നു ഉമ്മുമ്മ പറഞ്ഞു.
വീട്ടിലെ സാധനങ്ങളൊക്കെ തട്ടിന്‍ പുറത്തൊളിപ്പിച്ചു വെച്ച്, സ്ത്രീകളെയും കുട്ടികളെയും കിണറ്റില്‍ ഇറക്കിയിരുത്തിയാണു മമ്മതുക്കാ മറുതന്ത്രം മെനഞ്ഞത്‌.
എന്നാല്‍ കിണറ്റില്‍ നിന്ന് സ്ത്രീകളുടെ ചിലപ്പും കുട്ടികളുടെ കരച്ചിലും അടക്കി നിര്‍ത്താന്‍ മമ്മതുക്കായ്ക്കായില്ല.
"ഓടി ബാടാ രാമാ.. പൊന്നു മട്ടുമല്ലെടാ,.. പൊമ്പളെയെയും ഇറുക്കെടാ രാമാ...കടത്തി കൊണ്ടു പൊകലാമെടാ രാമാ..."
മറവന്മാര്‍ കിണറ്റിലേക്കു നോക്കി ആര്‍ത്തു വിളിക്കുകയാണ്‌..
സിറാജിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ടു വിടര്‍ന്നു. എന്തും സംഭവിക്കാം.
മമ്മതുക്കായുടെ കളി വെള്ളത്തിലാകുമോ..
കറുത്തു പിടച്ചവരും കുളിക്കാത്തവരുമായ മറവന്മാര്‍ മമ്മതുക്കായുടെ പെണ്ണുങ്ങളേയും കുട്ടികളേയും പിടിച്ചു കൊണ്ടു പോകുമോ?
എല്ലാ മറവന്മാരും കിണറ്റുകരയില്‍ നിന്നും കിണറ്റിലേക്കു എത്തി നോക്കി.
ഒന്നും കാണാന്‍ കഴിയുന്നില്ല.... കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട്‌...
ആകാംക്ഷ കൊണ്ടു സിറാജിനു ശ്വാസം മുട്ടുന്നതു പോലെ...
കിണറ്റിലേക്കു നോക്കി നിന്ന മറവന്മാര്‍ പിന്നാക്കം മലന്നു വീണു! എന്നിട്ടു നിലത്തു വീണു കിടന്നുരുണ്ടു.
എന്താണു സംഭവിച്ചത്‌..?സിറാജ്‌ വാ പിളര്‍ന്നു...
ഉമ്മുമ്മ രഹസ്യം പൊട്ടിക്കുന്ന ആ ചിരി ചിരിച്ചു.
കിണറ്റിന്റെ ഉള്ളില്‍ വക്കിനോടു ചേര്‍ന്നു ഒരു തട്ടു കെട്ടിയിരുന്നു. അവിടെയായിരുന്നു മമ്മതുക്കായുടെ പണിക്കാരികള്‍ ഒളിച്ചു നിന്നത്‌ അവരുടെ കയ്യില്‍ ഇരുമ്പു ബക്കറ്റു നിറയെ തിളക്കുന്ന ടാറുമുണ്ടായിരുന്നു.
അതിമോഹം മൂത്തു മലയിറങ്ങിയ മറവന്മാര്‍ തിളക്കുന്ന ടാറില്‍ വെന്തു കിടന്നു..
ചെറിയ പൊള്ളലേറ്റവരെ മമ്മതുക്കായുടെ പണിക്കാര്‍ മരത്തില്‍ പിടിച്ചു കെട്ടി.
മുണ്ടക്കയം വെല്ല്യ ഠേഷനില്‍ നിന്നും ഇന്‍സ്പേട്ടര്‍ നേരിട്ടു വന്നു മമ്മതുക്കായെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞത്രെ.
"ഇങ്ങടെ ബുത്തി പെരുത്ത ബുത്തി തന്നെ."
മമ്മതുക്കാ വിനയാന്വിതനായി ചിരിച്ചു.."
സിറാജിനു സന്തോഷമായി...അവന്‍ ഉമ്മുമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു..
മൃദുലമായ ആ കൈകള്‍ ഒരിളം കാറ്റു പോലെ അവന്റെ തലമുടികളെ തടവിക്കൊണ്ടിരുന്നു...
ശര ശര ശബ്ദത്തില്‍ ഒരു മഴ ഓടിയെത്തി ഓടിന്റെ മുകളില്‍ പെരുമ്പറ കൊട്ടി. ഓട്ടിറമ്പില്‍ വെള്ളം വീഴുന്ന ശബ്ദത്തിനു കാതോര്‍ത്ത്‌ സിറാജ്‌ ഉമ്മുമ്മയുടെ മടിയില്‍ പറ്റിക്കിടന്നു.


Comments

തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്‌..
Published By Sunil (
http://spaces.msn.com/members/malayalapusthak...) - November 21 7:43 PM

--------------------------------------------------------------------
ഏവൂരാനും വിശാലമനസ്കനും നന്ദി ...എന്റെ ഉപ്പു കലര്‍ന്ന ഒരു നോവലിനുള്ള എളിയ ശ്രമമാണിതു..കഴിയുന്നത്ര തുടര്‍ച്ചയായി എഴുതണമെന്നാണു ആഗ്രഹം..

:സൂഫി
Published By സൂഫി (
http://spaces.msn.com/members/anazkk/) - November 21 9:11 AM

--------------------------------------------------------------------
നന്നായിട്ടുണ്ട്. ഇനിമേൽ ഇടയ്ക്കിടയ്ക്ക് വന്ന് നോക്കിക്കൊള്ളാം...!!

--ഏവൂരാൻ
Published By ഏവൂരാൻ (
http://ente-malayalam.blogspot.com/) - November 21 5:38 AM

--------------------------------------------------------------------
മനോഹരമായി എഴുതിയിരിക്കുന്നു. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്‌..
Published By
v.m (http://kodakarapuranams.blogspot.com/) - November 19 1:47 PM

--------------------------------------------------------------------

Monday, December 19, 2005


നേര്
ഇതെന്റെ ഭൂമികയാണ്!

ചിതറിത്തെറിക്കുന്ന എന്റെ ചിന്താധൂളികളുടെ,
പതഞ്ഞു പൊങ്ങുന്ന എന്റെ ആത്മസംഘര്‍ഷങ്ങളുടെ,
കുമിഞ്ഞു കൂടുന്ന ആശയധാരകളുടെ,
ജല്‍‌പ്പനങ്ങളുടെ ഭൂമിക!


എന്നിലെ നേരറിയാനുള്ള എളിയ ശ്രമമാണ് ഈ ബ്ലോഗോവല്‍‌..

അനുവാചകരെ നിങ്ങള്‍ക്കു സ്വാഗതം…….
നമുക്കു സംസാരിക്കാം, നേരുകളെയും നുണകളെയും കുറിച്ചു,
അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ആവാം….

പക്ഷെ എന്റെ നേരിനെ എനിക്കു ചികഞ്ഞെടുത്തു തരണം!

സസ്നേഹം
സൂഫി